ദുബായ്: ഫുജൈറ ഈദ് ഗാഹിന് പിറകുവശത്തായി സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. 31 വയസുള്ള ചൈനക്കാരനാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പ്രതിയെ ഫുജൈറ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. ഫുജൈറ ഈദ് ഗാഹിന് പിറകുവശത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണു പോലീസ് സ്‌ഥലത്ത് എത്തിയത്. ഫോറൻസിക് പരിശോധനയിൽ കൊലപാതകമാണെന്നു മനസിലായെന്നു പോലീസ് ഡയറക്‌ടർ ജനറൽ ബ്രി. ഹാമിദ് മുഹമ്മദ് അൽ യമഹി പറഞ്ഞു.
തുടർന്ന് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വിഭാഗം ഡയറക്‌ടർ ബ്രി. ജനറൽ മുഹമ്മദ് അഹമദ് അൽ ഷാഇറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ വാഹനം പരിശോധിച്ചപ്പോൾ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ഈദ് ഗാഹിന് പിറകുവശത്തെ വെളിച്ചമില്ലാത്ത വിജനമായ സ്‌ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എൻജിൻ ഓഫ് ചെയ്യാതെ പാർക്ക് ചെയ്‌തിരുന്നത്.
വാഹനത്തിന്റെ പിൻസീറ്റിലിരുന്ന പ്രതി നേരത്തെ ഒരു വില്ലയിൽ നിന്നു മോഷ്‌ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു വെടിവച്ചത്. വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പ്രതി വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പേഴ്‌സും വിലപിടിപ്പുള്ള വസ്‌തുക്കളുമെല്ലാം മോഷ്‌ടിച്ചു സ്‌ഥലം വിട്ടു. പ്രതിയെ സംഭവ സ്‌ഥലത്ത് കൊണ്ടുപോയി പോലീസ് മൊഴി രേഖപ്പെടുത്തി.
Most Read: അദ്ദേഹത്തിന്റെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടി; ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്‌ഗാന്‍ സൈനികന്‍