ദോഹ: ഫിഫ ലോകകപ്പ് ഉൽഘാടനത്തിന് ഔദ്യോഗികമായി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്നും സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ നയതന്ത്ര ചാനലുകൾ വഴി ഇന്ത്യയെ അറിയിച്ചു. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കുക എന്ന ഉദ്ദേശത്തോടെ മറ്റു രാജ്യങ്ങൾ ബോധപൂർവമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അധികൃതർ പറയുന്നുണ്ട്.
സാക്കിർ നായിക് നേതൃത്വം നൽകുന്ന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ 2016 അവസാനത്തോടെ ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. വിവിധ മതവിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും പ്രോൽസാഹിപ്പിക്കുന്ന ഇയാളെയും ഇയാളുടെ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘടനയെയും ഇയാളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ചാർജ് ചെയ്യപ്പെട്ടു. തുടർന്നാണ് ഇയാൾ മലേഷ്യയിലേക്ക് കടന്നത്. ഇവിടെ നിന്ന് കൊണ്ട് ഇന്തോനേഷ്യയിൽ രാഷ്‌ട്രീയ അഭയം തേടിയതായും വാർത്തകളുണ്ട്. സലഫി ചിന്താധാരയിലെ തീവ്ര ആശയങ്ങളുമായി മതപരിവർത്തനവും ഇന്ത്യയിലെ വിവിധ മതങ്ങൾക്കിടയിൽ വിള്ളലും സൃഷ്‌ടിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവർത്തനം.
2016 ജൂലൈ 1നും 2നും ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാകിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ സാകിർ നായിക് ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്‌പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ മലേഷ്യയും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിരുന്നു.
ഭീകരപ്രവർത്തനത്തിന് പണം നൽകൽ, മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ, നിയമവിരുദ്ധരീതിയിൽ കള്ളപ്പണം വെളുപ്പിക്കൽ, സമൂഹത്തെ തമ്മിലടിപ്പിക്കൽ തുടങ്ങി നിരവധികേസുകളാണ് സാകിർ നായിക് ഇന്ത്യയിൽ നേരിടുന്നത്. ഇയാളെ, ഇന്ത്യക്ക് വിട്ടുതരാൻ ആവശ്യപ്പെട്ട് ഇന്റർപോളിൽ നൽകിയ അപേക്ഷയിൽ കുറ്റം നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് തള്ളപ്പെട്ടിരുന്നു.
Most Read: ബിജെപി എംഎല്‍എയുടെ പ്രവാചകനിന്ദ; തലവെട്ടുമെന്ന് മുദ്രാവാക്യം; 3 പേര്‍ക്കെതിരെ കേസ്