ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12– വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതിയായ ഭരത് സോണിയെ അറസ്‌റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രതി തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച സ്‌ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്.
എന്നാൽ, പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവ സ്‌ഥലത്ത് നിന്ന് പെൺകുട്ടിയുടെ വസ്‌ത്രങ്ങൾ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. ഉജ്‌ജയിനിൽ കഴിഞ്ഞ ദിവസം ബലാൽസംഘത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ചു അലറിക്കരഞ്ഞു സഹായത്തിനായി വാതിലിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഉജ്‌ജയിനിലെ ബദ്‌നഗർ റോഡിൽ ചോരയൊലിക്കുന്ന നിലയിൽ 12 വയസുകാരിയെ കണ്ടത്. തെരുവിലൂടെ അലറിക്കരഞ്ഞു നടക്കുന്ന പെൺകുട്ടി വീടുകൾ തോറും കയറി സഹായം അഭ്യർഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്‌തത്. ഒടുവിൽ ഒരു ആശ്രമത്തിലെത്തിയ പെൺകുട്ടിയെ ഇവിടെയുണ്ടായിരുന്ന പുരോഹിതനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതായി സ്‌ഥിരീകരിക്കുകയായിരുന്നു.
പെൺകുട്ടി ശസ്‌ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു. കുട്ടിയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ പേരും മേൽവിലാസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, അവളുടെ സംസാരത്തിൽ നിന്ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണെന്നാണ് മനസിലാക്കുന്നതെന്നും പോലീസ് അറിയിച്ചു. എന്നാൽ, പെൺകുട്ടി മധ്യപ്രദേശുകാരി തന്നെയാണെന്ന അഭ്യൂഹങ്ങളും ഉണ്ട്.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും