കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് അറിയിച്ചു. 64 കുട്ടികൾ തലസ്‌ഥാനമായ കീവ് മേഖലയിൽ കൊല്ലപ്പെട്ടു. ഡൊനെറ്റ്‌സ്‌ക് മേഖലയിൽ 50 കുട്ടികൾ കൊല്ലപ്പെട്ടു. കൂടാതെ 199 കുട്ടികൾക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, 73 വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പൂര്‍ണമായും 570 സ്‌ഥാപനങ്ങള്‍ ഭാഗികമായും തകർന്നു. അതേസമയം കണക്കുകളില്‍ വ്യത്യാസം വന്നേക്കാമെന്നും ആക്രമണമുണ്ടായ പല മേഖലകളിലും ഇപ്പോഴും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, കീവിൽനിന്ന് ശ്രദ്ധ തിരിക്കാൻ റഷ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. കീവിനു പുറത്തുള്ള പട്ടണങ്ങൾ തിരിച്ചുപിടിക്കാൻ യുക്രൈൻ സേന പ്രത്യാക്രമണം നടത്തുന്നതിനാലാണ് നീക്കമെന്നാണ് സൂചന. നഗരപ്രദേശങ്ങളിൽ റഷ്യൻ ആക്രമണം തുടരുമെന്ന് യുകെയുടെ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. യുക്രൈനിലെ ഏതെങ്കിലും പ്രധാന നഗരം പിടിച്ചടക്കുന്നതിൽ റഷ്യൻ സൈന്യം പരാജയപ്പെട്ടിരുന്നു. ഹർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങള്‍ കനത്ത പ്രതിരോധമാണ് തീർക്കുന്നത്.
Most Read: കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി