തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി റിപ്പോർട്. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനയാണ്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്.
ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സ്‌ഥിതിയിൽ ഈ ആഴ്‌ച പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സർക്കാരിന്റെ കോവിഡ് റിപ്പോർട് പറയുന്നു.
വാക്‌സിനഷനിൽ കാര്യമായ പുരോഗതി ഉണ്ടായതിനാലും 60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത സ്‌ഥിതിക്കും രോഗാവസ്ഥ ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കോവിഡ് റിപ്പോർട് പറയുന്നു.
ഐസിയു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോഗികൾക്കും ഓക്‌സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
നിലവിൽ മലപ്പുറം, തൃശൂർ, കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോഗ ബാധിതരിലേറെയും. എന്നാൽ ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്‌സിൻ പരമാവധി വേഗത്തിലാക്കാകുകയും ചെയ്‌തതോടെ വലിയതോതിൽ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാരിന്റെ റിപ്പോർട് വിലയിരുത്തുന്നത്.
Must Read: ഇടുക്കിയിലെ ബാലവേല; കുട്ടികളുമായി വന്ന വാഹനം പിടികൂടി