തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിൽ 2,027 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചു. ഇതിൽ 1,200 തസ്‌തികകൾ ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ കീഴിലാണ്. 527 എണ്ണം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറുടെ കീഴിലും 300 തസ്‌തികകൾ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാർ കാൻസർ സെന്ററിന്റെ പ്രവർത്തനത്തിന് 33 തസ്‌തികകൾ അനുവദിച്ചിട്ടുണ്ട്. 35 എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് വേണ്ടി 151 പുതിയ തസ്‌തികകൾ സൃഷ്‌ടിക്കും. ഇതിന് പുറമെ 24 എച്ച്എസ്‌എസ്‌ടി ജൂനിയർ തസ്‌തികകൾ അപ്ഗ്രേഡ് ചെയ്യും.
250 തടവുകാരുള്ള ജയിലുകളിൽ കൗൺസിലർ തസ്‌തികകൾ സൃഷ്‌ടിക്കും. മികച്ച കായിക താരങ്ങൾക്ക് 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കും. കോടതികളിൽ മലയാളം പരിഭാഷകരുടെ തസ്‌തിക സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി