ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ ട്രിച്ചി സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു. 2019 മുതൽ ഇവിടുത്തെ തടവുകാരനായി കഴിഞ്ഞിരുന്ന 55കാരൻ ഇല്ലിൻ മാർക്കോവാണ് അതീവ സുരക്ഷാ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ചെന്നൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയാണ് രക്ഷപ്പെട്ട മാർക്കോവ്.
ഇന്നലെ രാവിലെയോടെയാണ് ഇയാളെ കാണാതായതെന്നാണ് സൂചന. ഒരു ദിവസത്തോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലും കണ്ടെത്താൻ കഴിയാതായതോടെ ജയിൽ അധികൃതർ കെകെ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവിധ കേസുകളിൽ അറസ്‌റ്റിലായ 80 ശ്രീലങ്കൻ തമിഴ് വംശജർ ഉൾപ്പെടെ നൂറിലധികം വിദേശ പൗരൻമാരെയാണ് ട്രിച്ചി സെൻട്രൽ ജയിലിലെ പ്രത്യേക ക്യാംപിൽ പാർപ്പിച്ചിരിക്കുന്നത്.
ശക്‌തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്ന ജയിൽ കൂടിയായിരുന്നു ഇത്. മാർക്കോവ് കഴിഞ്ഞിരുന്ന സെല്ലിന്റെ ജനൽ തകർത്ത നിലയിൽ കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്‌തമാക്കി. തടവുകാരനായി വിദേശ പൗരൻ രക്ഷപ്പെട്ടതോടെ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നു വന്നിട്ടുണ്ട്. വാർത്ത പുറത്തായതിന് പിന്നാലെ ജയിലിൽ പരിശോധനകൾ കർശനമാക്കി.
2019ൽ സ്‌റ്റീഫൻ ഒബുച്ചി എന്ന നൈജീരിയൻ തടവുകാരൻ ട്രിച്ചി ജയിലിൽ നിന്ന് അധികൃതരെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. വാട്ടർ ടാങ്കിന്റെ താഴെ ഭാഗത്ത് തൂങ്ങിയായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. പിന്നീട് ഇയാളെ പോലീസ് പിടികൂടിയെങ്കിലും നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.
Read Also: ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍