കൊച്ചി: ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന നൂതന സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു. വെല്‍നെസ് പാര്‍ക്കും ഈവന്റ് ഹബ്ബും ഉൾപ്പെടുന്ന കേരളത്തിലെ ഈ രംഗത്തെ ആദ്യ സംരംഭമാണ് ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’.
കാലത്തിനു മുന്നേ നടക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം കൊടുക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയറും വെല്‍നസ് പാര്‍ക്കും കേരളത്തിന്റെ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുമെന്ന്, സംരംഭം നാടിന് സമർപ്പിച്ചു കൊണ്ട് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിലെ ആദ്യ വിവിധോദ്ദേശ്യ പേർക്കായി രൂപം കൊടുത്തിട്ടുള്ള ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ ആരോഗ്യ സംരക്ഷണം, സാഹസികത, കായികം, വിനോദം എന്നിവക്കുള്ള സൗകര്യങ്ങൾക്കൊപ്പം ട്രേഡ് ഷോകൾ നടത്താനും വിവാഹം, സമ്മേളനങ്ങൾ ഉൾപ്പടെയുള്ള ഇവന്റുകൾ നടത്താനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സമ്മര്‍ദ്ദങ്ങളകറ്റി പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലിപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി പറഞ്ഞു. സാമൂഹിക സംരംഭമായി വിഭാവനം ചെയ്‌തിരിക്കുന്ന സ്‌ക്വയറിന്റെ നടത്തിപ്പും ഉടമസ്‌ഥാവകാശവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവ കാരുണ്യ പ്രസഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണ്.
ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ, തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ റസിയ നിഷാദ്, ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്‌ണൻ, വി സ്‌റ്റാർ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്‌ടർ ഷീല കൊച്ചൗസേപ്പ്, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് മാനേജിംഗ് ഡയറക്‌ടർ അരുണ്‍ ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുന്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Related Read: കേരളത്തിലെ ആദ്യ വെല്‍നെസ് പാര്‍ക്ക് വരുന്നു