ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍. കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ പാര്‍ട്ടിയായ സംയുക്‌ത സമാജ് മോര്‍ച്ചയുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“വോട്ട് എന്നത് ശക്‌തിയേറിയ ഒരു ആയുധമാണെന്നും, അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും മന്‍ ജനങ്ങളോട് അഭ്യർഥിച്ചു. ‘തിരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം കാണിക്കുന്നവരെ കരുതിയിരിക്കണം. യാതൊരു തരത്തിലുള്ള ഭയമോ ആശങ്കയോ അത്യാഗ്രഹമോ ഇല്ലാതെ നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക”- മന്‍ പറഞ്ഞു.
പുതിയ ചരിത്രം രചിച്ചാണ് പഞ്ചാബിന് ശീലം. സ്വാതന്ത്ര്യ സമരത്തിലും ഹരിത വിപ്‌ളവത്തിലും എല്ലാവരും അത് കണ്ടതാണ് എന്നും മൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയും തിരഞ്ഞെടുപ്പ് ചട്ടങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: ഗോവ തിരഞ്ഞെടുപ്പ്; സ്വതന്ത്ര എംഎൽഎ കോൺഗ്രസിലേക്ക്