കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു. നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരി ജാഗ്രതക്കുറവ് കാട്ടി എന്ന നിഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി.
അതേസമയം, സംഭവത്തിൽ അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട് നൽകും. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർക്കാണ് റിപ്പോർട് നൽകുക. സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്. ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്‌ച അന്വേഷിച്ചത്.
മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വഞ്ചനാ കുറ്റവും, ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്‌റ്റ്. 30 ലക്ഷം രൂപയും സ്വർണവും ഇയാൾ തട്ടിയെടുത്തതായി നീതു പരാതി നൽകിയിരുന്നു. ഏഴ് വയസുള്ള മകനെ ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇബ്രാഹിം ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു.
അതേസമയം, ഇന്നലെ കോടതിയിൽ ഹാജരാക്കിയ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. നീതു കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. നീതുവിനെയും കൊണ്ട് ആശുപത്രിയിൽ ഉടൻ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.
Most Read: രഞ്‌ജിത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍