കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി വിജയകുമാറാണ് ജയിൽ ഡിഐജിക്ക് റിപ്പോർട് സമർപ്പിച്ചത്. പ്രതി ഹർഷാദിനെ വെൽഫെയർ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്‌ചയാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഹർഷാദിനെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്‌ഥർ പരാജയപ്പെട്ടു. ഗേറ്റ് കീപ്പറുടെ ചുമതല വഹിച്ചയാളെ അടക്കം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഹർഷാദ് ജയിൽ ചാടിയത്. ഇയാൾ സംസ്‌ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്‌തു നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണ് പോലീസ് നിഗമനം.
കർണാടകയിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ജനുവരി ഒമ്പതിന് പ്രതിയെ ജയിലിൽ കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്‌തു. ഇയാളല്ല ബൈക്കിൽ എത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജയിൽ ചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാൻ ദേശീയപാതയോരത്തേക്ക് പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിന് പിന്നിൽ കയറി കടന്നുകളയുക ആയിരുന്നു.
Most Read| പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം