കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ കാമുകി തമിഴ്‌നാട് ശിവഗംഗ സ്വദേശിനി അപ്‌സരയേയും കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കാരക്കോടി ഭാരതിപുരത്തെ വാടക വീട്ടിൽ കഴിയുകയായിരുന്നു ഇരുവരും. ഹർഷാദിന് ജയിൽ ചാടാൻ സൗകര്യമൊരുക്കിയ റിസ്‌വാന ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരുവരുടെയും താമസസ്‌ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ജയിൽ ചാട്ടത്തിന് ശേഷം ഹർഷാദ് ആദ്യം ബെംഗളൂരുവിൽ എത്തുകയായിരുന്നു. അപ്‌സരയും ഇവിടെയെത്തി. പിന്നീട് ഇരുവരും ഒന്നിച്ചു നേപ്പാൾ അതിർത്തി വരെയും ഡൽഹിയിലും എത്തി താമസിച്ചതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തി.
പിന്നീടാണ് തമിഴ്‌നാട്ടിലേക്ക് എത്തിയത്. ശേഷം ഇവർ ഫോണോ എടിഎമ്മോ ഉപയോഗിച്ചിരുന്നില്ല. ടാറ്റൂ കലാകാരിയാണ് അപ്‌സര. യുവതിയാണ് തമിഴ്‌നാട്ടിൽ വാടകവീട് എടുത്തിരുന്നത്. ഹർഷാദിനെ സുഹൃത്തിന്റെ തലശേരിയിലുള്ള ഒരു ടാറ്റൂ സ്‌ഥാപനത്തിൽ യുവതി ജോലി ചെയ്‌തിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
ലഹരിക്കേസിൽ പത്ത് വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു വരവേ കഴിഞ്ഞ ജനുവരി 14നാണ് ഹർഷദ് ജയിൽ ചാടിയത്. രാവിലെ ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാൻ ദേശീയപാതയോരത്തേക്ക് പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിന് പിന്നിൽ കയറി കടന്നുകളയുക ആയിരുന്നു. സുഹൃത്ത് റിസ്‌വാൻ ആണ് ബൈക്കിൽ എത്തിയിരുന്നത്. ഇയാൾ രണ്ടാഴ്‌ച മുമ്പാണ് കണ്ണൂർ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
Most Read| എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ