കൊല്ലം: പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം മകനോടൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.
സംസ്‌കാരം നാളെ നടക്കും. ഇന്ന് രാവിലെ പത്ത് മണിമുതൽ കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ളബിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ ഭൗതികശരീരം കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു കുണ്ടറ ജോണി. 1978ൽ ഇറങ്ങിയ ‘നിത്യവസന്തം’ ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എബി രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്‌നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ്‌ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു.
കൂടാതെ, നാടോടിക്കാറ്റ്, കിരീടം, ചെങ്കോൽ, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഭാരത് ചന്ദ്രൻ ഐപിഎസ്, ദേവാസുരം തുടങ്ങി ഹിറ്റ് സിനിമകളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. പതിയെ പതിയ മലയാള സിനിമയിലെ പ്രധാന വില്ലനായി കുണ്ടറ ജോണി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ വില്ലൻ വേഷത്തിലും സ്വഭാവ നടനായും തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായ മേപ്പാടിയനാണ് അവസാന ചിത്രം.
കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് സിനിമാ രംഗത്തെത്തിയതോടെ കുണ്ടറ ജോണി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. പിതാവ് ജോസഫ്, മാതാവ് കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളേജ്, ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോൾ ടീം ക്യാപ്‌റ്റനായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപികയായ സ്‌റ്റെല്ലയാണ് ഭാര്യ. മക്കൾ: ആഷിമ ജെ കാതറിൻ (ഗവേഷക വിദ്യാർഥി ), ആരവ് (ചലച്ചിത്രനടൻ).
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം