കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ണായകഘട്ടത്തില്‍, 13 ദിവസമാണ് ഇരയായ നടിയുടെ ക്രോസ് വിസ്താരം നീണ്ടുനിന്നത്. കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിയ്ക്ക് കൈമാറും. ദിലീപിന് നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി ലഭിച്ചു.
355 സാക്ഷികളുള്ള കേസില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ 41 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. സിദ്ദിഖ്, മുകേഷ്, ഭാമ എന്നിവരടക്കം 200ലധികം സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. വിചാരണക്കിടയില്‍ ഇടവേള ബാബു ഉള്‍പ്പെടെ മൊഴി മാറ്റിയെങ്കിലും മഞ്ജു വാര്യരുടെ മൊഴിയടക്കം പ്രോസിക്യൂഷന് അനുകൂലമാണെന്നാണ് കരുതുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും കേസ് വളരെ പെട്ടെന്ന് തന്നെ മുന്‍പോട്ടു പോവുന്നതിനു കാരണം സുപ്രീം കോടതിയുടെ വിധിയായിരുന്നു. വരുന്ന ജനുവരിക്കുള്ളില്‍ കേസ് തീര്‍പ്പാക്കണം എന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.
കേസില്‍ ദിലീപും, സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും
അടക്കം 8 പ്രതികളാണുള്ളത്. ആദ്യകുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ദിലീപിന്റെ പേരില്ലായിരുന്നു. പിന്നീട് ഗൂഢാലോചനയെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ദിലീപിലേക്ക് എത്തിയത്. കേസില്‍ 85 ദിവസം ജയില്‍ശിക്ഷ അനുഭവിച്ച്കഴിഞ്ഞു ജാമ്യത്തിലാണ് ദിലീപ്. പിന്നീട് നടന്ന നിയമപോരാട്ടത്തില്‍ 21ലധികം തവണ ദിലീപും മറ്റ് പ്രതികളും വിവിധ കോടതികളില്‍ കേസ് റദ്ദാക്കാനുള്ള ഹര്‍ജികള്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു.