ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം പൂർത്തിയാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി, തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പാര്‍ലെമെന്റില്‍ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സ്‍പ്രസിന്റേയും നൂറ് ശതമാനം ഓഹരികളും സംയുക്‌ത സംരഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ് വിൽക്കാൻ തീരുമാനിച്ചത്. കൂടാതെ ഓഹരി വിൽപനയുടെ ഭാഗമായി എയർ ഇന്ത്യയുമായി ബന്ധപ്പെട്ട 16 വസ്‌തുക്കളുടെ കരുതൽ വിലയിൽ 10 ശതമാനം ഇളവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
60,000 കോടി രൂപ നഷ്‌ടത്തിലാണ് ഇപ്പോൾ എയർ ഇന്ത്യ ഉള്ളതെന്നും, ഓഹരികൾ വിറ്റഴിക്കുകയല്ലാതെ കടത്തിൽ നിന്നും കരകയറാൻ മാർഗം ഇല്ലെന്നും നേരത്തെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്‌തമാക്കിയിരുന്നു. ഓഹരി വിറ്റഴിച്ചില്ലെങ്കിൽ കമ്പനി അടച്ചു പൂട്ടുക മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. തുടർന്ന് കഴിഞ്ഞ മെയ്-ജൂൺ മാസത്തിലായി ഓഹരി വിൽപന പൂർത്തിയാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ഇത് നീണ്ടുപോകുകയായിരുന്നു.
Read also : ബ്രിട്ടീഷ് പാര്‍ലമെന്റ് കർഷക സമരം ചർച്ച ചെയ്യുന്നു, പക്ഷെ കേന്ദ്രത്തിന് സമയമില്ല; യോഗേന്ദ്ര യാദവ്