ദുബൈ/കരിപ്പൂർ: ഗൾഫ് നാടുകളിലേക്കുള്ള പ്രവാസികളുടെ മടക്കം കൂടിയതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കിൽ 50% വരെ വർദ്ധനയുണ്ടായതായി യാത്രക്കാർ ആരോപിക്കുന്നു. യുഎഇ സെക്ടറിലേക്കാണ് കുടുതൽ വർദ്ധനയുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദുബൈയിലേക്കു നേരിട്ടുള്ള വിമാന യാത്രക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ ഈ മാസം കരിപ്പൂരിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് ഒരു വിമാനക്കമ്പനി 26,555 രൂപയും മറ്റൊരു കമ്പനി 23,337 രൂപയുമാണു ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇതുകൂടാതെ, കണക്‌ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്കിലും വർദ്ധനയുണ്ട്.
Also Read: ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നിർത്തിയതിനെത്തുടർന്ന്, ചാർട്ടേഡ് വിമാനങ്ങളായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പല ഗൾഫ് രാജ്യങ്ങളുമായി ‘എയർ ബബ്ൾ’ കരാർ പ്രകാരം വിമാന സർവീസുകൾ പുനരാരംഭിച്ചു. ഈ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണു വർദ്ധന ഉണ്ടായിരിക്കുന്നത്.