ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സത്യപാൽ മാലിക് ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഗോവയിലെ തന്റെ ഗവർണർ കസേര തെറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഞാൻ ലോഹ്യയുടെ പിൻഗാമിയാണ്, ചരൺ സിംഗുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി സഹിക്കാനാവില്ല. റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ഗോവ സർക്കാരിന്റെ പദ്ധതി അപ്രായോഗികമായിരുന്നു.
സർക്കാരിന് പണം നൽകിയ കമ്പനിയുടെ നിർബന്ധബുദ്ധിയാണ് പദ്ധതി നടപ്പാക്കിയതിന് പിന്നിൽ. കോൺഗ്രസുകാർ ഉൾപ്പെടെ അതേക്കുറിച്ച് അന്വേഷിക്കാൻ എന്നോട് അഭ്യർഥിച്ചു. ഞാൻ അന്വേഷിച്ചു, പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ; ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ മാലിക് പറഞ്ഞു.
കോവിഡ് നിയന്ത്രണത്തിൽ ഗോവൻ സർക്കാർ പരാജയപ്പെട്ടെന്ന പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്‌തമാക്കി. 2019 ഒക്‌ടോബർ മുതൽ 2020 ഓഗസ്‌റ്റ് വരെയാണ് മാലിക് ഗോവയിൽ ഗവർണറായിരുന്നത്. നിലവിൽ മേഘാലയ ഗവർണറായാണ് അദ്ദേഹം സേവനം അനുഷ്‌ഠിക്കുന്നത്.
Read Also: 16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും