തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്‌ഥാനത്തെ അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും തിങ്കളാഴ്‌ച മുതൽ രാവിലെ 9.30ന് അങ്കണവാടിയിൽ എത്തിച്ചേരണം. എന്നാൽ കുട്ടികൾ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി, പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. കോവിഡ് പശ്‌ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കണമെന്നും, സമ്പുഷ്‌ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ മുതലായവ തടസമില്ലാതെ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാൽ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല. ഈ സര്‍വേകളെല്ലാം നിര്‍ത്തി വെക്കുകയും ചെയ്‌തു. ഈയൊരു സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്‌ഥകളോടെ പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്നു മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി.
അതേസമയം, അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്‌താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി തന്നെ തുടരേണ്ടതാണ്. ‘കുടുംബങ്ങളിലേക്ക് അങ്കണവാടികള്‍’ എന്ന പദ്ധതി തുടരണം. സമ്പുഷ്‌ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്ക് ശേഷം നടത്തണം. ഇത് കൂടാതെ കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: സ്‌നേഹപൂർവം പദ്ധതി; 12.20 കോടിയുടെ ഭരണാനുമതി; നിരവധി കുട്ടികൾക്ക് ആനുകൂല്യം