തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ മകനാണ് എന്ന പേര് മാത്രമാണ് ഉള്ളതെന്നും പിസി ജോർജ് പറഞ്ഞു.
താൻ മൽസരിക്കണമെന്നാണ് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ടയിൽ അനിലിനെ പരിചയപ്പെടുത്തി എടുക്കുക എന്നത് പ്രയാസകരമാണ്. സാധാരണ സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ പരിചയപ്പെടുത്താതെ തന്നെ ജനങ്ങൾ അറിയും. അനിലിന് ഡെൽഹിയായിട്ട് മാത്രമാണ് ബന്ധമുള്ളത്. കേരളം എന്താണെന്ന് അറിയില്ലെന്നും പിസി ജോർജ് ആരോപിച്ചു.
ഒരു ചെറുപ്പക്കാരൻ എന്നതിനപ്പുറം അയാളുടെ കഴിവുകളെ കുറിച്ച് ചോദിച്ചാൽ പറയാൻ ഒന്നുമില്ല. പത്തനംതിട്ടയിൽ ആർഎസ്എസുകാരും ബിജെപിക്കാരും എന്റെ പേര് പറഞ്ഞിരുന്നു. എന്നാൽ, സ്‌ഥാനാർഥി ആകാനുള്ള മോഹം എനിക്കില്ലായിരുന്നു. താൻ സ്‌ഥാനാർഥി ആകാതിരിക്കാൻ വെള്ളാപ്പള്ളിയും തുഷാറും ശ്രമിച്ചു. വെള്ളാപ്പള്ളി പിണറായിയുടെ ആളും തുഷാർ ബിജെപിയുമാണ്. ഇത് ശരിയായ നടപടിയല്ല. താൻ ജയിച്ചാൽ ഇവരുടെ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എതിർത്തതെന്നും അദ്ദേഹം ആരോപിച്ചു.
16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്‌ഥാനാർഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ പ്രമുഖരെല്ലാം ആദ്യപട്ടികയിൽ ഇടംനേടി. കേരളത്തിൽ 12 മണ്ഡലങ്ങളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മൽസരത്തിന് ഇറങ്ങും.
ശോഭ സുരേന്ദ്രൻ ആലപ്പുഴയിലാണ് മൽസരിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ കൂടിയായ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പത്തനംതിട്ടയിലും മൽസരിക്കും. സുരേഷ് ഗോപി പ്രതീക്ഷിച്ചത് പോലെ തൃശൂരിൽ തന്നെ മൽസരിക്കും. കാസർഗോഡ്- എംഎൽ അശ്വിനി, കണ്ണൂർ- സി രഘുനാഥ്, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യൻ, വടകര- പ്രഫുല്ല കൃഷ്‌ണ, മലപ്പുറം- ഡോ. അബ്‌ദുൽ സലാം, കോഴിക്കോട്- എംടി രമേശ്, ആറ്റിങ്ങൽ- വി മുരളീധരൻ എന്നിവരും മൽസരിക്കും.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്