തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിൽസയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കോവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.
അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കഥ പറയുമ്പോൾ, കോക്‌ടെയ്ൽ, സ്‌പാനിഷ് മസാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചു. അവസാനമായി വെളിപാടിന്റെ പുസ്‌തകം എന്ന ചിത്രത്തിലാണ് അദ്ദേഹം ഗാനങ്ങളെഴുതിയത്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പിയു എന്നാണ് യഥാർഥ പേര്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മകൾ: ഉണ്ണിമായ.
National News: യുപിയിൽ ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; മരണം 23 ആയി