റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 580 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. രണ്ട് വിമാനങ്ങളിലായി റിയാദില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. സെപ്റ്റംബര്‍ 23-ന് ശേഷം മാത്രം 1162 തടവുകാരെയാണ് നാട്ടിലേക്ക് അയച്ചതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
രാജ്യത്തെ പലയിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളിലായി കഴിഞ്ഞിരുന്ന ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. റിയാദില്‍ നിന്നും ഡെല്‍ഹിയിലേക്ക് 335 പേരും ലക്‌നൗവിലേക്ക് 245 പേരുമാണ് തിരിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ആയിരുന്നു യാത്ര.
ആദ്യഘട്ടത്തില്‍ മെയ് മാസത്തിലാണ് തടവുകാരെ തിരിച്ചയച്ചത്. എന്നാല്‍ പിന്നീട് കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് നിര്‍ത്തി വെച്ചിരുന്നു. മെയില്‍ 500 തടവുകാരാണ് ഹൈദരാബാദിലേക്ക് തിരിച്ചത്. പിന്നീട് സെപ്റ്റംബര്‍ 23-നാണ് പ്രവര്‍ത്തി പുനരാരംഭിച്ചത്.
റിയാദില്‍ നിന്നും ചെന്നൈയിലേക്കുള്ള സര്‍വീസില്‍ 231 പേരാണ് മടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി ഇടവേളകളില്‍ തടവുകാരെ നാട്ടിലേക്ക് അയക്കാന്‍ എംബസിക്ക് കഴിഞ്ഞു. അടച്ചിടലിന് ശേഷം ആകെ 1662 തടവുകാരെ നാട്ടിലേക്ക് അയച്ചതായി എംബസി അറിയിക്കുന്നു.
More Gulf News: ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാഗേജ്