തിരുവനന്തപുരം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. സിൽവർ ലൈൻ സമരം സമാധാനപരമായി കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ നൽകിയിരുന്ന ഉറപ്പിന്റെ ലംഘനമാണ് ചങ്ങനാശേരിയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
നരനായാട്ടാണ് നടന്നത്, സ്‌ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു. സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള എല്ലാ ശ്രമത്തെയും ചെറുക്കുമെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷം പ്രതീക്ഷിച്ച പ്രതിഷേധം സിൽവർ ലൈനെതിരെ ഉണ്ടാകാത്തതിനാൽ അവർ പ്രകോപനം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ പ്രതിഷേധം എവിടെയും ഉയരുന്നില്ല. വൻ പ്രക്ഷോഭത്തിന് തയ്യാറെടുത്തവർക്ക് അതൊരു പ്രശ്‌നമായി. പ്രകോപനം സൃഷ്‌ടിക്കുവാൻ വേണ്ടി ഉദ്യോഗസ്‌ഥരെ തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്. ഇതിൽ നിന്ന് കോൺഗ്രസ് പിൻവാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനവിനിയോഗ ബില്ലുകളുടെ ചർച്ചക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ കൂടുതൽ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
Most Read: വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു