തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിശീലനവും ലക്ഷ്യമാക്കി സംസ്‌ഥാനത്ത് ആദ്യമായി സ്‌ഥാപിക്കുന്ന അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉൽഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സംസ്‌ഥാനത്തെ ട്രോമകെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേൻമയുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 27 കോടി രൂപ ചെലവഴിച്ച് ജനറല്‍ ഹോസ്‌പിറ്റല്‍ കോംപ്ളക്‌സില്‍ അപെക്‌സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ ആരംഭിക്കുന്നത്. ടാറ്റ ട്രസ്‌റ്റിന്റെ സഹകരണത്തോടെയാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ട്രോമാ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കും പരിശലനം നല്‍കുകയാണ് ലക്ഷ്യം.
25,000 ചതുരശ്രയടി വിസ്‌തീര്‍ണത്തിലാണ് ഈ അത്യാധുനിക രീതിയിലുളള സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക ക്ളാസ് മുറികള്‍, സിമുലേഷന്‍ ലാബുകള്‍, യു ബ്രഫിങ്ങ് റൂമുകള്‍, പരിശലനത്തിനുള്ള കൃത്രിമോപകരണങ്ങള്‍, മനുഷ്യ ശരീത്തിന് സമാനമായ മാനിക്വിനുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സ്‍മാർട്ട് ക്ളാസ് റൂം ടെക്‌നോളജി, വിപുലമായ സോഫ്റ്റുവെയറുകള്‍, ഡിബ്രഫിംഗ് സൊല്യൂഷനുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ടാറ്റ ട്രസ്‌റ്റ്, കെയര്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് (ഹൈദരാബാദ്), യുകെയിലെ എന്‍എച്ച്എസ് ട്രസ്‌റ്റ്, യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍സ് കവെന്‍ട്രി ആൻഡ് വാര്‍വിക്ഷയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. സിമുലേഷന്‍ അധിഷ്‌ഠിത കോഴ്‌സുകള്‍ നല്‍കുന്നതിന് യുകെയിലെ എന്‍എച്ച്എസ് ട്രസ്‌റ്റിന്റെ സഹായവും സ്വീകരിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ മേല്‍നോട്ടത്തിലാണ് ഈ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ തുടങ്ങിയവര്‍ക്കായി വിവിധ തരം എമര്‍ജന്‍സി ആൻഡ് ട്രോമ അനുബന്ധ കോഴ്‌സുകള്‍ നടത്താനാണ് ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. 9000ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും.
75 ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സിമുലേഷന്‍ അധിഷ്‌ഠിത പരിശീലനം നല്‍കും. അതിലൂടെ അവര്‍ക്ക് ഫാക്കല്‍റ്റികളാകാനും സംസ്‌ഥാനത്തുടനീളം മറ്റുള്ളവര്‍ക്കായി കൂടുതല്‍ പരിശീലനം നല്‍കുവാനും കഴിയും. ഈ അപെക്‌സ് സെന്ററില്‍ നിന്ന് പരിശലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ പരിശീലന പരിപാടികള്‍ക്കായുള്ള ഉപ കേന്ദ്രങ്ങളായി വിവിധ ജില്ലകളിലെയും ജനറല്‍ ആശുപത്രികളിലെയും ജില്ലാ നൈപുണ്യ ലാബുകള്‍ പ്രവര്‍ത്തിക്കും.
Read also: ‘മെട്രോമാൻ’ ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പ്രതികരണം