മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി എസ്‌വൈഎസ്‍ ഇകെ വിഭാഗം. വഖഫ് ബോര്‍ഡിൽ ഇസ്‌ലാമിക വിശ്വാസികൾ അല്ലാത്തവരെ നിയമിക്കുന്നതിലൂടെ ഇസ്‌ലാമിക സമുദായത്തെ വഞ്ചിച്ചു എന്നാണ് എസ്‌വൈഎസ്‍ ആരോപിക്കുന്നത്.
‘പരലോക മോക്ഷം കാംക്ഷിച്ച് ദൈവീക മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വഖഫ് ബോര്‍ഡില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ നിയമിക്കപ്പെട്ടതു മൂലം കേരളത്തിലെ മുഖ്യമന്ത്രി സമുദായത്തെ വഞ്ചിച്ചിരിക്കുകണ്’ -സുന്നി യുവജന സംഘം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
‘വഖഫ് ബോര്‍ഡില്‍ രജിസ്‌റ്റർ ചെയ്‌ത മുസ്‌ലിം മത സ്‌ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വിഹിതം ഉപയോഗിച്ചാണ് ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും ബോര്‍ഡില്‍ മുസ്‌ലിംകളെ മാത്രമേ നിയമിച്ചിട്ടുള്ളൂ’ -എസ്‌വൈഎസ്‍ വ്യക്‌തമാക്കി.
വഖഫ് ബോര്‍ഡ് റെഗുലേഷനില്‍ നിന്ന് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്‌ഥ നീക്കം ചെയ്‌തത് മൂലം സമുദായ അംഗങ്ങളെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ താല്‍കാലിക നിയമനം. താല്‍കാലിക നിയമനം റദ്ദ് ചെയ്യാനും മുസ്‌ലിം സംഘടന പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
‘നേരത്തെ വിവിധ മുസ്‌ലിം സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ഇപ്പോള്‍ ബോര്‍ഡില്‍ നടന്ന നിയമനത്തെ കുറിച്ച് മുഖ്യമന്ത്രി നയം വ്യക്‌തമാക്കണം’ -യോഗശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തിൽ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി