തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഉയർന്ന തസ്‌തികകളിൽ കരാർ നിയമനത്തിന് ഉത്തരവ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്‌തികയ്‌ക്കും അതിന് മുകളിലുമുള്ള സുപ്രധാന പദവികളിലാണ് കൺസൾട്ടന്റ് എന്ന പേരിൽ നിയമിക്കുന്നത്. സ്‌ഥിരം ജോലിയുടെ സ്വഭാവമുള്ളയിടങ്ങളിൽ കരാർ നിയമനം പാടില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമായാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രത്യേക വൈദഗ്‌ധ്യം വേണ്ട പദ്ധതികൾക്കായി എഞ്ചിനീയർമാരെ കരാർ അടിസ്‌ഥാനത്തിൽ എടുക്കാൻ പോകുന്നത്. പ്രോജക്‌ട് ഇൻവെസ്‌റ്റിഗേഷൻ, സങ്കീർണമായ ജലവൈദ്യുതി ഉൽപാദനം, പ്രസരണം, സബ് സ്‌റ്റേഷൻ, സുരക്ഷ- നിയന്ത്രണ പ്രവർത്തികൾ, അടിയന്തര പരിപാലനം തുടങ്ങിയ മേഖലകളിലാണ് വിരമിച്ച ഉദ്യോഗസ്‌ഥരുടെ പട്ടിക തയ്യാറാക്കി കരാർ നിയമനം നൽകുന്നത്. സീനിയർ കൺസൾട്ടന്റ് തസ്‌തികക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്‌തികയിലോ അല്ലെങ്കിൽ അതിന് മുകളിലുള്ള തസ്‌തികകളിലോ കുറഞ്ഞത് അഞ്ചുവർഷം സേവനം അനുഷ്‌ഠിച്ചവരായിരിക്കണം. ഇവർക്ക് പ്രതിദിനം 5000 രൂപയാണ് വേതനം.
കൺസൾട്ടന്റ് തസ്‌തികക്ക് അസിസ്‌റ്റന്റ് എഞ്ചിനീയർ മുതൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വരെയുള്ള തസ്‌തികകളിൽ ജോലി ചെയ്‌തവരെയാണ് പരിഗണിക്കുക. വേതനം പ്രതിദിനം 3000 രൂപ. വൈദ്യുതി ബോർഡ് ചെയർമാന്റെ നിർദ്ദേശങ്ങൾക്ക് കഴിഞ്ഞ മാസം 27ന് ചേർന്ന ഫുൾബോർഡ് യോഗമാണ് അംഗീകാരം നൽകിയത്. കുറഞ്ഞത് 30 ദിവസമെങ്കിലും നിയമനം നൽകണം. ഡയറക്‌ടർ ബോർഡിന്റെ അംഗീകാരം ഉണ്ടെങ്കിൽ രണ്ടുമാസം വരെ നീട്ടാം. 2026നകം ആയിരക്കണക്കിന് ഉദ്യോഗസ്‌ഥർ വിരമിക്കുന്നതിനാലാണ് ഇത്തരമൊരു സംവിധാനമെന്ന് ഉത്തരവിൽ പറയുന്നു. ഇങ്ങനെ നിയമനം നൽകുന്നവർക്ക് ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാകില്ല.
ഉയർന്ന കരാർ നിയമനം ഉദ്യോഗസ്‌ഥരുടെ പ്രമോഷൻ സാധ്യതകളെയും ബാധിക്കും. വൈദ്യുതി ബോർഡ് ആവശ്യപ്പെട്ട തസ്‌തികകളിൽ 3050 എണ്ണം റെഗുലേറ്ററി കമ്മീഷൻ വെട്ടിക്കുറച്ച് ഉത്തരവായിരുന്നു. അതിന് തൊട്ടുമുൻപാണ് കരാർ നിയമനം അനുവദിച്ചുള്ള ഉത്തരവ് വന്നത്. ജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല.
Most Read: കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം