കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപമാനം കൊണ്ട് കേരളത്തിലെ ജനതക്ക് താഴ്‌ത്തേണ്ട അവസ്‌ഥയാണ് വന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
‘സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്‌റ്റ് ചെയ്യുന്നു. ശേഷം കോടിയേരിയുടെ മകനെ അറസ്‌റ്റ് ചെയ്യുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ള സംഘമാണോ കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൊള്ളക്കാരേയും കള്ളന്‍മാരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചോദ്യംചെയ്യപ്പെടാന്‍ പോകുകയാണ്. സര്‍ക്കാരില്‍ നിന്നും ഇത്രയും ഗുരുതരമായ തെറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി ഒന്നും വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല’- ചെന്നിത്തല പറഞ്ഞു.
ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകള്‍ക്ക് സാമ്പത്തിക സഹായം നടത്തിയെന്ന കേസിലാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. എൻഫോഴ്‌സ്‌മെന്റിന് മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയാണ് ബിനീഷിനെതിരെ നിര്‍ണായക തെളിവ് ആയത്. ബിനീഷിന്റെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചത് എന്നാണ് അനൂപ് ഇഡിയെ അറിയിച്ചത്. ബിനീഷിന്റെ അറസ്‌റ്റില്‍ പാര്‍ട്ടിക്ക് പ്രതിസന്ധി ഇല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.
Read more: ബിനീഷിന്റെ അറസ്റ്റ്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി