ന്യൂഡെൽഹി: അസം-മിസോറം അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ ഇടപെടൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ രണ്ട് സംസ്‌ഥാനങ്ങളുടെയും അതിർത്തി നിർണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് അതിർത്തി നിർണയം നടത്താനുള്ള ആശയം ആഭ്യന്തരമന്ത്രി അമിത് ഷാ മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടികളാണ് ഇപ്പോൾ ആരംഭിച്ചത്.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിർത്തി നിർണയിക്കാൻ വടക്ക്-കിഴക്കൻ സ്‌പേസ് ആപ്ളിക്കേഷൻ സെന്ററിന് (എൻഇഎസ്എസി) ചുമതല നൽകിയതായി മുതിർന്ന സർക്കാർ ഉദ്യോഗസ്‌ഥർ അറിയിച്ചു. വടക്ക്-കിഴക്കൻ പ്രവിശ്യകളിലെ വെള്ളപ്പൊക്ക സാധ്യതകളെ നിർണയിക്കുന്നത് ഷില്ലോങ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എൻഇഎസ്എസി തന്നെയാണ്.
ഇരു സംസ്‌ഥാനങ്ങളുടെയും അതിർത്തി നിർണയിക്കാനും വടക്ക്-കിഴക്ക് പ്രവിശ്യകളിലുള്ള വനങ്ങളെ അടയാളപ്പെടുത്താൻ വേണ്ടിയും എൻഇഎസ്എസിയെ നിർദ്ദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഇതോടെ പതിറ്റാണ്ടുകളായി നീണ്ടു നിന്ന അസം-മിസോറം അതിർത്തി തർക്കത്തിൽ കേന്ദ്രത്തിന്റെ നിർണായക ഇടപെടലാണ് ഉണ്ടായിരിക്കുന്നത്.
അസം-മിസോറം അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലും തർക്കം രൂക്ഷമായിരുന്നു. പ്രദേശത്ത് അതിർത്തികളെ ചൊല്ലി പോലീസുകാർക്കൊപ്പം ജനങ്ങളും സംഘം ചേർന്ന് പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. വെടിവെപ്പിൽ 6 അസം പോലീസുകാർ കൊല്ലപ്പെടുകയും ചെയ്‌തു. ഉപഗ്രഹ സഹായത്തോടെ അതിർത്തി നിർണയിച്ചാൽ തർക്കത്തിന് പരിഹാരമാകും എന്നാണ് കണക്കുകൂട്ടൽ.
Read Also: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി