കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്.
കെഎസ്ആർടിസിയുടെ ഹരജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. എന്നാൽ കെഎസ്ആർടിസിയുടെ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലിൽ വാദിക്കുന്നത്. റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കിയിരുന്നത്.
ഈ വില നിർണയം വിവേചനപരമാണെന്നും പൊതു താൽപര്യത്തിനെതിരാണെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹരജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്‌താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.
എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദൃഷ്‌ട്യാ അപാകതയുണ്ടെന്ന പരാർമശത്തോടെയാണ് റീട്ടെയില്‍ കമ്പനികള്‍ക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസി ഡീസൽ നൽകണമെന്ന് കോടതി നിർദ്ദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Most Read: വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം ബ്രാഞ്ച്