ബെംഗളൂരു: രണ്ട് ദിവസങ്ങൾക്ക് മുൻപ് നഗരത്തിലെ തെരുവുകളിൽ അരങ്ങേറിയ അക്രമപരമ്പരകളിൽ എസ്ഡിപിഐയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നതായി ആഭ്യന്തരവകുപ്പ്. ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നും സംഭവത്തിലെ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.നാല് എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട്പോവുന്നതെന്ന് പോലീസ് വ്യക്തമാക്കി. പുലികേശി നഗർ എംഎൽഎ അഖണ്ട ശ്രീനിവാസ മൂർത്തി ആക്രമണം നടക്കുന്ന സമയത്ത് വീടിനു പുറത്തായിരുന്നു എന്നും ലഹളക്കാർ യാതൊരു പ്രകോപനവും കൂടാതെ വീടിന് തീ വയ്ക്കാൻ ശ്രമിക്കുക ആയിരുന്നു എന്നും പോലീസ് പറഞ്ഞു.ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് നേരെ പാഞ്ഞടുത്ത ആൾകൂട്ടം പോലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ അഗ്നിക്കിരയാക്കി.
ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് മുൻപും എസ്ഡിപിഐ രംഗത്തു വന്നിരുന്നു. എങ്കിലും ഇത്തരം അക്രമസംഭവങ്ങളിലൂടെയുള്ള പ്രതിഷേധം ഒരു തരത്തിലും ന്യായീകരിക്കപ്പെടാൻ കഴിയുന്നതല്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്തിന്റെ സമാധാനന്തരീക്ഷം തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ന്യൂനപക്ഷങ്ങൾക്കിടയിൽ തന്നെ എതിരഭിപ്രായങ്ങളുണ്ട്.