ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളുരു നഗരത്തെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മാറ്റിയ സംഘർഷത്തിന്റെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന എസ്ഡിപിഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരത്തിലാകെ കലാപകാരികൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു . റോഡരികിൽ കിടന്നുറങ്ങിയ സാധുമനുഷ്യരെ പോലും ഇക്കൂട്ടർ വെറുതെ വിട്ടില്ല. അസംഖ്യം കടകൾ അടിച്ചു തകർക്കുകയും കുട്ടികളെയും മുതിർന്നവരെയും സ്ത്രീകളെയും ഉൾപ്പെടെ ഉപദ്രവിക്കുകയും ചെയ്ത ഇവർ അവിടം മുഴുവൻ ചോരക്കളമാക്കി മാറ്റി.
മതം വൈകാരിക രോഗമായി മാറിയ ക്രൂര മനസുകൾ നടത്തിയ മനുഷ്യത്വരഹിത സംഭവവികാസങ്ങൾക്കാണ് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. അനേകം വാഹനങ്ങൾ കത്തി അമരുകയും കടകളും കച്ചവടസ്ഥാപനങ്ങളും തകർക്കപ്പെടുകയും ചെയ്തു. എടിഎം കൗണ്ടറുകൾ ഉൾപ്പെടെ അക്രമകാരികൾ തകർത്തിരുന്നു.
സംഘർഷത്തിനെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള അറുപതോളം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലെ വിദ്വേഷപരമായ പോസ്റ്റിനെ ചൊല്ലിയാണ് പുലികേശി നഗർ എം എൽ എ അഖണ്ട ശ്രീനിവാസ മൂർത്തിയുടെ വസതിക്ക് നേരെയുൾപ്പെടെ ആക്രമണമുണ്ടായത്. വിവാദപോസ്റ്റിന്റെ ഉടമയായ യുവാവുമായുള്ള ബന്ധമാരോപിച്ചാണ് എംഎൽഎയുടെയും സഹോദരിയുടെയും വീടാക്രമിച്ചത്. നൂറുകണക്കിന് പേരാണ് തെരുവിലിറങ്ങിയത്, നിരവധി വാഹനങ്ങൾക്ക് തീ വെയ്ക്കുകയും പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തു. ലഹളക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചുവെങ്കിലും അയവ് വരാതായതോടെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് പോലീസ് കരുതുന്ന വ്യക്തിയാണ് അറസ്റ്റിലായ മുസമിൽ പാഷ. ഇയാൾ എസ്ഡിപിഐയുടെ മുതിർന്ന നേതാവാണ്.
പുറത്ത് നിന്ന് വന്നവരാണ് സംഘർഷത്തിന് നേതൃത്വം നൽകിയതെന്ന് ആക്രമണത്തിനിരയായ കടക്കാരുൾപ്പെടെ പറയുന്നു. പലർക്കും സ്വന്തം ജീവനോപാധിയാണ് ആക്രമണത്തിൽ നഷ്ടപെട്ടത്.
“മനുഷ്യജീവനും സ്വത്തിനും മതങ്ങൾക്ക് താഴെ മാത്രം വിലകൽപ്പിക്കുന്ന ഇക്കൂട്ടർ ഏത് പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നവരാണെങ്കിലും എതിർക്കപ്പേടേണ്ടവർ തന്നെയാണെന്ന് അടിവരയിട്ട് പറയാം, മതവിദ്വേഷത്തിന്റെ പേരിലുള്ള ഇത്തരം ഹീനമായ പ്രവർത്തികൾ ഭൂരിപക്ഷ,ന്യുനപക്ഷ ഭേദമന്യേ ആവർത്തിക്കാൻ പാടില്ലാത്തതതുമാണ് ” ബാംഗ്ലൂർ കേരള സമാജം സെക്രട്ടറി ഹമീദ് ചെല്ലാനക്കൽ പറഞ്ഞു.