ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന റെയ്‌ഡ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്‌ച രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. ചൊവ്വാഴ്‌ച രാത്രി മാദ്ധ്യമ പ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും, ധനകാര്യ വിഭാഗം ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുകയായിരുന്നു.
ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സർവേയോട് പൂർണമായി സഹകരിക്കുമെന്ന നിലപാടിലാണ് ബിബിസി. പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥരോട് സഹകരിക്കാൻ ജീവനക്കാർക്കും ബിബിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ നിലപാട്.
വിശദമായ നടപടിക്രമങ്ങളുടെ തുടർച്ചയാണിത്. ആദ്യ നോട്ടീസുകൾക്ക് തൃപ്‌തികരമായ മറുപടിയില്ലാതെ വരുമ്പോഴാണ് ഇത്തരം സർവേയിലേക്ക് നീങ്ങുന്നതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പരിശോധന ഇന്ന് അവസാനിപ്പിക്കുമെന്നാണ് വിവരം. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ, പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല.
പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്. മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് നിർദ്ദേശം. അതേസമയം, കഴിഞ്ഞ ദിവസം ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന പ്രവർത്തകർ ഡെൽഹി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫിസിന് സുരക്ഷ കൂട്ടി.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും