ബെംഗളൂരു: ചൊവ്വാഴ്ച ബെംഗളൂരു നഗരത്തെ നടുക്കിയ അക്രമപരമ്പരകളെ ചൊല്ലി പുതിയ വിവാദങ്ങൾ തലപോക്കുന്നു. സമൂഹമാദ്ധ്യമത്തിലൂടെ മതവിദ്വേഷം പടർത്തുന്ന സന്ദേശം പങ്കുവെച്ച എംഎൽഎയുടെ ബന്ധുവിനെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മടി കാണിച്ചതാണ് സംഘർഷത്തിന്റെ വ്യാപ്തി കൂടാൻ കാരണമെന്നാണ് പുതിയ ആരോപണം. പോലീസിനെ പഴിചാരി സംഘർഷത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അക്രമം തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
നഗരത്തിലെ കാവൽബൈരസാന്ദ്ര മേഖലയിൽ നടന്ന ന്യൂനപക്ഷസംഘടനാ അംഗങ്ങളുടെ യോഗത്തിൽ നവീൻ എന്ന യുവാവിന്റെ പോസ്റ്റിനെതിരെ പ്രതിഷേധത്തിന് തീരുമാനം എടുക്കുകയായിരുന്നുവെന്നും, നടപടിയാവശ്യപ്പെട്ട് ജികെ ഹള്ളി പോലീസ് സ്റ്റേഷനിൽ സമീപിച്ചപ്പോൾ അനുകൂല മറുപടി ലഭിച്ചില്ലയെന്നുമാണ് ലഹളക്കാരുടെ പക്ഷം.
എന്നാൽ പോലീസ് ഇത് നിഷേധിച്ചു, നവീൻ എംഎൽഎ അഖണ്ട ശ്രീനിവാസ മൂർത്തിയുടെ അടുത്ത ബന്ധുവായത് കൊണ്ടല്ല നടപടി സ്വീകരിക്കാൻ വൈകിയതെന്നും, ഗൗരവമുള്ള വിഷയമായതിനാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ നിർദേശിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. എന്നാൽ ഇതിന് തയ്യാറാവാതിരുന്ന കലാപകാരികൾ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ജികെ ഹള്ളി പോലീസ് സ്റ്റേഷനും, പുലികേശി നഗർ എംഎൽഎ അഖണ്ട ശ്രീനിവാസ മൂർത്തിയുടെ വസതിക്ക് നേരെയും ആക്രമണമഴിച്ചുവിടുകയായിരുന്നു.
നവീൻ എംഎൽഎയുടെ ബന്ധുവെന്നതിലുപരി നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തി കൂടിയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു , അതിനാൽ ഫേസ്ബുക് പോസ്റ്റ് മാത്രമല്ല നടന്ന ആക്രമണങ്ങൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐയുടെ സജീവപ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന എസ്ഡിപിഐ മുതിർന്ന നേതാവ് മുസമിൽ പാഷ പിടിയിലായിരുന്നു. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവും എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.