ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകളും നേർന്നു.
‘പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും’ മോദി ട്വീറ്റ് ചെയ്‌തു. അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രാജിവെക്കും. സംസ്‌ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചു കൊണ്ടാണ് ബൊമ്മൈയുടെ രാജി.
ഭരണത്തുടർച്ചയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം കർണാടകയിൽ ഇക്കുറി പിഴച്ചു. പ്രധാനമന്ത്രി മോദി സകല പവറും എടുത്ത് നേരിട്ടിറങ്ങി റോഡ്‌ഷോകളും സംസ്‌ഥാനത്തുടനീളം പ്രസംഗങ്ങളും ഉൾപ്പടെ പതിനായിരത്തിലധികം പ്രചരണ പരിപാടികൾ നടത്തിയിട്ടും വന്‍തിരിച്ചടി നേരിട്ടാണ് ബിജെപി കർണാടകയിൽ തകർന്നടിഞ്ഞത്.
ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്‌ഥാനമായിരുന്നു കർണാടക. കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ വർഗീയതയും തമ്മിലടിപ്പിക്കലും ഉൾപ്പടെയുള്ള സകല അസ്‌ത്രങ്ങളും ബിജെപി പ്രയോഗിച്ചുനോക്കി. എന്നാൽ, രാഹുൽ ഗാന്ധിയുടെ കരുത്തിൽ ബിജെപിയുടെ എല്ലാ പ്രയോഗങ്ങളും കർണാടകയിൽ നിഷ്‌ഫലമായി.
അതേസമയം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. കോൺഗ്രസ് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ചത് കോൺഗ്രസിന്, നേതാക്കൾ തമ്മിൽ തർക്കങ്ങൾ ഇല്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പരമപ്രധാനമാണ്.
അതേസമയം, തിരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രി ആക്കാനാണ് സാധ്യത. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നാണ് വിവരം. കർണാടകയിൽ ജയിച്ച മുഴുവൻ സ്‌ഥാനാർഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: 136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ