ന്യൂഡെൽഹി: പഞ്ചാബിൽ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ട് നിയുക്‌ത മുഖ്യമന്ത്രി ഭഗവന്ത് മൻ. മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുൻ മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ചരൺജിത് സിംഗ് ചന്നിയുടെയും നിർദ്ദേശപ്രകാരം സുരക്ഷ നൽകിയ ബാദൽ കുടുംബം ഒഴികെയുള്ള മറ്റെല്ലാ കോൺഗ്രസ്, അകാലിദൾ നേതാക്കളുടെയും സുരക്ഷയാണ് ശനിയാഴ്‌ച മൻ പുറപ്പെടുവിച്ച ഉത്തരവിൽ നീക്കിയിരിക്കുന്നത്.
ഒരു വശത്ത്, പോലീസ് സ്‌റ്റേഷനുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ, മറുവശത്ത്, സുരക്ഷ നൽകിയ നേതാക്കളുടെ വീടുകൾക്ക് മുന്നിൽ ടെന്റ് സ്‌ഥാപിച്ച് കഴിയുകയാണ് ഉദ്യോഗസ്‌ഥർ. ഞങ്ങൾ പോലീസിൽ നിന്ന് ഭാരം ഒഴിവാക്കും. മൂന്നരക്കോടി ജനങ്ങളുടെ സുരക്ഷയാണ് കൂടുതൽ പ്രധാനമെന്നും ഭഗവന്ത് മൻ പറഞ്ഞു.
അതിനിടെ, നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് മൻ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ട് സംസ്‌ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. “ഞാൻ ഗവർണറെ കണ്ടു, ഞങ്ങളുടെ എംഎൽഎമാരുടെ പിന്തുണാ കത്ത് കൈമാറി, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്‌ഞാ ചടങ്ങ് എവിടെയാണ് നടത്തേണ്ടതെന്ന് തന്നോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് 16ന് ഉച്ചക്ക് 12.30ന് ഭഗത് സിംഗിന്റെ ജൻമഗ്രാമമായ ഖത്കർ കാലാനിലാണ് ഇത് നടക്കുക,”- മൻ പറഞ്ഞു.
Most Read: ഉപരോധം തുടർന്നാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ബാധിക്കുമെന്ന് റഷ്യ