മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു. കേസിൽ ബിജെപിയുടെ അജണ്ട വ്യക്‌തമായെന്ന് പുതുതായി ചുമതലയേറ്റ പിസിസി അധ്യക്ഷൻ നാനാ പഠോളെ ആരോപിച്ചു.
ഭീമ കൊറേഗാവ് കേസിൽ പ്രതിയായ മലയാളി സാമൂഹിക പ്രവർത്തകൻ റോണാ വിൽസന്റെ കംപ്യൂട്ടറിൽ കണ്ടെത്തിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഫോറൻസിക് റിപ്പോർട് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎസ് ഏജൻസിയായ ആർസണൽ കൺസൾട്ടൻസി പുറത്ത് വിട്ടത്. റോണാ വിൽസന്റെ കംപ്യൂട്ടറിൽ കണ്ടെത്തിയ മാവോയിസ്‌റ്റ് ബന്ധം തെളിയിക്കുന്ന കത്ത് മാൽവെയർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഹാക്ക് ചെയ്‌ത് നിക്ഷേപിച്ചതാണെന്ന് ആയിരുന്നു ഫോറൻസിക് ഏജൻസിയുടെ കണ്ടെത്തൽ. തുടർന്ന്, തുടക്കം മുതൽ തന്നെ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്ന കേസ് വീണ്ടും ചർച്ചയാവുകയായിരുന്നു.
മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ താഴെ പോയതിന് പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്തപ്പോൾ തന്നെ വിഷയത്തിൽ ബിജെപിയുടെ ഇടപെടൽ വ്യക്‌തമായിരുന്നതായി നാനാ പഠോളെ പറയുന്നു. കേസിന്റെ അന്വേഷണ രീതിയിലും പ്രതികൾക്കെതിരായ ആരോപണങ്ങളിലും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ സ്‌ഥാനം രാജി വെച്ച നാനാ പഠോളെ കഴിഞ്ഞ ദിവസമാണ് സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ഭീമ കൊറേഗാവ് ഉൾപ്പടെ ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ആരോപണം ഉയർന്ന കേസുകൾ വീണ്ടും ശക്‌തമായി ഉയർത്തി കൊണ്ടുവരാനാണ് കോൺഗ്രസിന്റെ തീരുമാനം.
Also Read: സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്