തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്നാണെന്ന് വനംമന്ത്രി കെ രാജു. പ്രതിരോധത്തിനായി 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊല്ലുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ നാലിടത്തും കോട്ടയം നീണ്ടൂരിലും പക്ഷികളെ പൂർണമായി നശിപ്പിക്കും.
അതേസമയം, പക്ഷിപ്പനിയിൽ നഷ്‌ടമുണ്ടായ താറാവ്, കോഴി കർഷകർക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നശിപ്പിക്കുന്ന പക്ഷികൾക്കും മുട്ടകൾക്കും നഷ്‌ടപരിഹാരം നൽകും. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാൻ പ്രതിരോധ നടപടികൾ ശക്‌തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ ഇതുവരെ 23,857 പക്ഷികൾ പനി ബാധിച്ച് ചത്തു. പ്രഭവകേന്ദ്രത്തിലെ 37,656 പക്ഷികളെ നശിപ്പിച്ചു. കോട്ടയത്ത് 7,729 പക്ഷികൾ പക്ഷിപ്പനി ബാധിച്ച് ചത്തു. രണ്ടുമാസത്തിൽ താഴെ പ്രായമുള്ള പക്ഷികൾക്ക് 100 രൂപ വീതവും രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ളവക്ക് 200 രൂപ വീതവും നഷ്‌ടപരിഹാരമായി നൽകും. നശിപ്പിക്കുന്ന മുട്ടകൾ ഓരോന്നിനും അഞ്ച് രൂപ വീതവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിൽ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കും . സംസ്‌ഥാനങ്ങളിലെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കേരളം, ഹിമാചൽ പ്രദേശ്, രാജസ്‌ഥാൻ, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് കൺട്രോൾ റൂം. രോഗബാധ റിപ്പോർട്ട് ചെയ്‌ത സ്‌ഥലങ്ങളിൽ ഉടൻ അണുനശീകരണം നടത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. സമയബന്ധിതമായി സാമ്പിളുകൾ ശേഖരിക്കാനും നിർദ്ദേശമുണ്ട്.
Also Read: എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണം; കെഎസ്‌യു