ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച ജില്ലകളില്‍ കേന്ദ്ര സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്‌ഥര്‍ എത്തുന്നത്. പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ സംഘം നടത്തും.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലകളില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂര്‍ത്തിയാകും. 6200 താറാവുകള്‍ കൂടിയാണ് ഇനി അവശേഷിക്കുന്നത്. പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന് പുറമെ രാജസ്‌ഥാന്‍, ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്‌ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എട്ട് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനിയുടെ അടിസ്‌ഥാനത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് സംസ്‌ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്‌ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ദേശാടന പക്ഷികളാണ് പക്ഷിപ്പനിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതില്‍ കൂടുതലും ദേശാടന പക്ഷികളാണ്. സ്‌ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡെല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Also Read: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു