ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. യുപിയിൽ 216 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നിൽ നിൽക്കുന്നത്. കൂടാതെ എസ്‌പിക്ക് 104 സീറ്റുകളിലും ലീഡുണ്ട്. കോൺഗ്രസിന് 4 സീറ്റുകളിലും ബിഎസ്‌പിക്ക് 8 സീറ്റുകളിലുമാണ് നിലവിൽ മുന്നേറ്റമുള്ളത്.
യുപി നിയമസഭയിൽ ആകെ 403 സീറ്റുകളാണ് ഉള്ളത്. ഇതിൽ കേവല ഭൂരിപക്ഷത്തിനായി 202 സീറ്റുകളാണ് വേണ്ടത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. കൂടാതെ അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്‌പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളുമാണ് 2017ൽ ലഭിച്ചത്.
യുപിയിൽ ഇത്തവണയും യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്‌ഥാനാർഥി. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ എത്തിയാൽ 1985ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ വ്യക്‌തിയായിരിക്കും യോഗി ആദിത്യനാഥ്.
Read also: കർഷക സമരവേദികളിൽ മുന്നേറി ബിജെപി; ലഖിംപൂരിലും ലീഡ്