ന്യൂഡെൽഹി: മധ്യപ്രദേശിലും രാജസ്‌ഥാനിലും വ്യക്‌തമായ ലീഡ് ഉയർത്തി ബിജെപി. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 120ലധികം സീറ്റുകളിലാണ് ബിജെപി ഭൂരിപക്ഷം പിടിച്ചത്. മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫീസുകളിൽ ആഹ്ളാദ പ്രകടനങ്ങൾ ആരംഭിച്ചു. കോൺഗ്രസ് നൂറു സീറ്റുകളിലാണ് മുന്നേറുന്നത്.
രാജസ്‌ഥാനിലും കോൺഗ്രസിന് അടിപതറുകയാണ്. ഭരണത്തുടർച്ച ലഭിക്കുമെന്ന കോൺഗ്രസ് പ്രതീക്ഷ ഏറെക്കുറെ മങ്ങിത്തുടങ്ങി. രാജസ്‌ഥാനിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്. 115 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് 80 സീറ്റുകിലാണ് ലീഡ്. അതേസമയം, ഛത്തീസ്‌ഗഡിലും തെലങ്കാനയിലെ കോൺഗ്രസ് മുന്നേറുകയാണ്. ഛത്തീസ്‌ഗഡിൽ കോൺഗ്രസ് 60ഓളം സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. തെലങ്കാനയിൽ 70ഓളം സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
ഭരണകക്ഷിയായ ബിആർഎസ് 30ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിലെ ഫലങ്ങളാണ് ഇന്നറിയാൻ സാധിക്കുന്നത്. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു.
തെലങ്കാനയിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിനാണ് എക്‌സിറ്റ് പോളുകൾ മുൻതൂക്കം നൽകുന്നത്. രാജസ്‌ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് മുൻതൂക്കം നൽകുന്നു. മധ്യപ്രദേശിൽ നാല് വീതം എക്‌സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകുന്നുണ്ട്. രാജസ്‌ഥാനും ഛത്തീസ്‌ഗഡും കോൺഗ്രസാണ് ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിലുള്ളത്.
Most Read| മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി- കേരളത്തിൽ നിന്നുള്ള 35 എണ്ണവും