മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചതിന്റെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പ് വീണ്ടും താരത്തിന് നോട്ടീസ് നൽകി ബ്രിഹൻമുംബൈ കോർപ്പറേഷൻ. കങ്കണയുടെ ഖറിലുള്ള വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. കങ്കണയുടെ ഓഫീസ് കെട്ടിടത്തിനേക്കാൾ അനധികൃത നിർമ്മാണം വീട്ടിൽ നടത്തിയിട്ടുണ്ടെന്ന് കോർപ്പറേഷന്റെ നോട്ടീസിൽ പറയുന്നു.
Related News: കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; സഞ്ജയ് റാവത്ത്
സെപ്റ്റംബർ 9 നാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കങ്കണയുടെ പാലി ഹിൽ ഓഫീസിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചത്. ഇതിനെതിരെ കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കങ്കണയുടെ ഹരജിയിൽ ഹൈക്കോടതി പൊളിക്കൽ നടപടി സ്റ്റേ ചെയ്‌തു.
എന്നാൽ, കോടതി വിധി വരുന്നതിനു മുമ്പ് തന്നെ കോർപ്പറേഷൻ പൊളിക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ബാന്ദ്രയിലെ ഓഫീസിൽ, ശുചിമുറി ഓഫീസ് ക്യാബിനാക്കി മാറ്റി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങൾ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്ന് ആരോപിച്ചാണ് പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ, ശിവസേനയുമായുള്ള വാക്കുതർക്കമാണ് മഹാരാഷ്ട്ര സർക്കാർ തന്നെ ലക്ഷ്യമിടുന്നതിനു കാരണമെന്ന് കങ്കണ ആരോപിച്ചു.
Also Read: ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം
ശിവസേനയുമായി കൊമ്പുകോർക്കുന്ന കങ്കണക്ക് ബിജെപി പിന്തുണ നൽകിയിരുന്നു. ഇതിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തുകയും ചെയ്‌തിരുന്നു. മുംബൈയെ പാക് അധീന കശ്‌മീരുമായി ഉപമിച്ച കങ്കണയെ ബിജെപി പിന്തുണക്കുന്നത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്‌താവന. ശിവസേന മുഖപത്രമായ ‘സാംന’യിലെ ലേഖനത്തിലായിരുന്നു റാവത്തിന്റെ വിമർശനം. എന്നാൽ, തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച സഞ്ജയ് റാവത്തിനെ കങ്കണ ചോദ്യം ചെയ്തു. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സംഗം ചെയ്യാനുമുള്ള അനുവാദം ബിജെപി നൽകുകയായിരുന്നോ വേണ്ടിയിരുന്നത് എന്ന് കങ്കണ ചോദിച്ചു.