തിരുവനന്തപുരം: നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ പേഴ്‌സണൽ സ്‌റ്റാഫിന്റെ പരാതി എഴുതി വാങ്ങി പോലീസിന് നൽകിയ ശേഷം, സ്‌റ്റാഫിനെ ന്യായീകരിക്കുന്ന ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരന്റെ പരാതി പോലീസിന് നൽകാതെ അത് മുക്കിയ ശേഷം ആരോപണ വിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകി മന്ത്രി തന്റെ സ്‌റ്റാഫിനെ വെള്ളപൂശുകയാണ് ചെയ്യുന്നതിനും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വെട്ടിലായ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസനമാകുമെന്ന കാര്യം ഉറപ്പാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദ്ദത്തിലാക്കി. യഥാർഥ വസ്‌തുതകൾ പുറത്തുകൊണ്ടു വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി പ്രസ്‌താവന തിരുത്തുകയും തന്റെ പേഴ്‌സണൽ സ്‌റ്റാഫിനെ അന്വേഷണം പൂർത്തിയാകുംവരെ പുറത്തു നിർത്തുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം സ്വന്തം സ്‌റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടി അല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. മകന്റെ ഭാര്യയുടെ മെഡിക്കൽ ഓഫിസർ നിയമനത്തിനായി അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനും പണം വാങ്ങി ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്.
പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി നിയമനത്തിനാണ് പണം നൽകിയത്. അഞ്ചു ലക്ഷം രൂപ തവണകളായി നൽകാനാണ് ആവശ്യപ്പെട്ടത്. പത്തനംതിട്ട സ്വദേശി അഖിൽ സജീവ് എന്നയാളാണ് ഇടനിലക്കാരാനെന്നും ഹരിദാസ് പരാതിയിൽ പറയുന്നു.
അതേസമയം, അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും, പരാതി അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ ഓഫീസ് നൽകിയ പരാതി ഡിജിപിയുടെ ഓഫീസ് പോലീസ് പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൽ കന്റോൺമെന്റ് പോലീസ് അന്വേഷണം നടത്തും. താൻ ചെയ്യാത്ത കാര്യമാണ് തനിക്കുമേൽ ആരോപിക്കപ്പെട്ടതെന്ന് സ്‌റ്റാഫംഗം പറയുന്നതിനാൽ, അതും ഒരു പരാതിയായി നൽകി പോലീസിന് കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| മുട്ടിൽ മരംമുറി കേസ്; റോജി അഗസ്‌റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ്