കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ അറസ്‌റ്റിലായത്. അനസ്‌തേഷ്യ സീനിയർ കൺസൾട്ടന്റ് ആണ് വെങ്കിടഗിരി. അറസ്‌റ്റ് ചെയ്‌ത പ്രതിയെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കും.
കാസർഗോഡ് സ്വദേശിയായ പരാതിക്കാരൻ ഹെർണിയയുടെ ചികിൽസയ്‌ക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തി ജനറൽ സർജനെ കണ്ടിരുന്നു. അദ്ദേഹം ഓപ്പറേഷന് നിർദ്ദേശിക്കുകയും, അനസ്‌തേഷ്യ ഡോക്‌ടറായ വെങ്കിടഗിരിയെ കണ്ടു തീയതി വാങ്ങിവരാൻ നിർദ്ദേശിക്കുകയും ചെയ്‌തു. വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്‌തു.
ഇതോടെ, പരാതിക്കാരൻ തിരിച്ചുപോയി. എന്നാൽ കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിനായി പരാതിക്കാരൻ വെങ്കിടഗിരിയെ വീണ്ടും കണ്ടിരുന്നു. എന്നാൽ, ഓപ്പറേഷൻ നേരത്തെ നടത്തണമെങ്കിൽ 2000 രൂപ കൈക്കൂലി വേണമെന്ന് ഡോക്‌ടർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ വിവരം പോലീസിനെ അറിയിച്ചു.
തുടർന്ന് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ നിർദ്ദേശപ്രകാരം കാസർഗോഡ് വിജിലൻസ് സംഘമാണ് ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തത്. കാസർഗോഡ് പതിയ ബസ് സ്‌റ്റാൻഡിന് സമീപമുള്ള വീട്ടിൽ വെച്ച് 2000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് ഡോക്‌ടർ വെങ്കിടഗിരിയെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
Most Read| നിയമനത്തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ