തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്‌ജീകരിക്കും. ഒരു കേന്ദ്രത്തിന് 3 കോടി ചിലവ് വരും. ആകെ 636.5 കോടി രൂപ ചിലവ് വരുമെന്നും ധനമന്ത്രി പറഞ്ഞു.
പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ളോക്ക് ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ളോക്ക് സ്‌ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ അനുവദിച്ചു. സര്‍ക്കാരിന്റെ ചിലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും. കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആരോഗ്യ അടിയന്തരാവസ്‌ഥ സംസ്‌ഥാനത്തിന്റെ വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി പറഞ്ഞു. ‘ആരോഗ്യം ഒന്നാമത്’ എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ വാക്‌സിൻ നയം തിരിച്ചടിയായി. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായി. വാക്‌സിൻ കയറ്റുമതിയിൽ അശാസ്‌ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റിൽ വിമർശനമുണ്ട്.
Most Read: രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും