ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ ഭരണകൂട തന്ത്രങ്ങൾ ‘പഠിച്ചു‘ കഴിഞ്ഞത് കൊണ്ടാകാം ധർമപുരാണ വാഖ്യം അവരുടെ ഓർമകളിലേക്ക് വരുന്നത്. പൊതുജനത്തിനെ കുറ്റപ്പെടുത്താൻ കഴിയില്ല.
കർഷകപ്രക്ഷോഭം പത്ത് ദിവസം പിന്നിട്ട് ആളികത്തുന്ന സാഹചര്യത്തിൽ, അത് സ്വയം കെട്ടുപോകുന്നത് വരെ രാജ്യവ്യാപക ശ്രദ്ധകിട്ടുന്ന, കുറച്ചുകാലമെങ്കിലും സാമൂഹിക മാദ്ധ്യമ ചര്‍ച്ചകളില്‍ ലൈവായി നില നിറുത്താൻ കഴിയുന്ന, വൈകാരി ‘ജീവികളെയും‘ മാദ്ധ്യമ ലോകത്തിനെയും ‘എൻഗേജ്‘ ചെയ്യിപ്പിക്കാൻ സാധിക്കുന്ന രണ്ടോ മൂന്നോ തന്ത്രങ്ങളാണ് ഭരണകൂടം പരതുന്നത്. അവയിലൊന്ന് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്നാണ് രജീഷ് എം ശിവദാസ് എഴുതുന്നത്.
കര്‍ഷകരുടെയും അടിസ്‌ഥാന വര്‍ഗത്തിന്റെയും പ്രശ്‌നങ്ങളിൽ അനിവാര്യമായ ചര്‍ച്ചകള്‍ നടക്കേണ്ട സമയംവരുമ്പോൾ അവയെ പിന്നോട്ട് നയിക്കുന്ന പുല്‍വാമയും മിഷന്‍ ശക്‌തിയും പത്താൻകോട്ടും ഗൽവാനും സർജിക്കൽ സ്ട്രൈകുകളും ഉൾപ്പടെയുള്ള അനേകം അതിർത്തി പുകയലുകൾ, ഗോമാതാ വിഷയങ്ങൾ, മതപരമായ വിഷയങ്ങൾ, വൈകാരിക ചർച്ച ഉൽഭവിപ്പിക്കാവുന്ന നിയമ നിർമ്മാണങ്ങൾ, നിയമ വിധികൾ തുടങ്ങി നീളുന്ന ‘കുതന്ത്രങ്ങളുടെ‘ പട്ടിക ഏറെ കണ്ടതുകൊണ്ടാകാം കേരള ജനതക്ക് ഇപ്പോൾ പലതും മുൻകൂട്ടി കാണാൻ കഴിയുമെന്നാണ് പിഎം സാലിഹ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
ദിവസംചെല്ലും തോറും ശക്‌തിപ്പെടുന്ന കർഷക പ്രക്ഷോപത്തിൽ നിന്ന് രാജ്യത്തിന്റെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധതിരിക്കാനുള്ള ഏത് തന്ത്രമായിരിക്കും ഭരണകൂടം നടപ്പിലാക്കുക? എന്തായിരിക്കും അതിനായി അണിയറയിൽ ഒരുങ്ങുന്ന കുതന്ത്രങ്ങൾ? ആകാംക്ഷയിലോ ഭയപ്പാടിലോ പരിഹാസമായോ ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നവരുടെ എണ്ണം സാമൂഹിക മാദ്ധ്യമങ്ങളിൽ കൂടുകയാണ്. ചിലർ തറപ്പിച്ചു പറയുന്നത്; അടുത്ത ദിവസങ്ങളിൽ രാജ്യത്ത് ‘ശക്‌തമായ വഴിതിരിച്ചുവിടൽ‘ തന്ത്രം നടന്നിരിക്കും എന്നാണ്.
ഭരണകൂടം തങ്ങളുടെ ‘അപ്രഖ്യാപിത‘ അജണ്ടകളിലേക്ക് ഭയങ്ങളേതുമില്ലാതെ ഘട്ടം ഘട്ടമായി മുന്നേറുന്ന സമയത്താണ് തീരെ പ്രതീക്ഷിക്കാത്ത കർഷക പ്രതിഷേധങ്ങൾ ആരംഭിക്കുന്നതും കേന്ദ്രത്തിനെ ഞെട്ടിച്ചുകൊണ്ട് പ്രതിഷേധങ്ങൾ പ്രക്ഷോപമായി മാറുന്നതും. ‘വർഗീയ ചേരിതിരിവും’ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ‘ഭീഷണിപ്പെടുത്തി വരുതിക്ക് നിറുത്തലും‘ അതിന്റെ വഴിക്ക് മുന്നേറുമ്പോൾ കടന്നുവന്ന ഈ പ്രക്ഷോപം എന്ത് വിലകൊടുത്തും ‘ഒതുക്കൽ’ ഭരണകൂട ആവശ്യമാണ്. അത് കൊണ്ട് അടുത്ത ദിവസങ്ങളിൽ എന്തും പ്രതീക്ഷിക്കാം; ജോജി ഫിലിപ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.
ദീനു പ്രതീഷ് എഴുതുന്നു; രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്‌ത്ര ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാക്കറിന്റെ പേര് നല്‍കിയത് ചർച്ച അടിസ്‌ഥാന പ്രശ്‌നത്തിൽ നിന്നും മാറ്റുന്നതിലെ ആദ്യപടിയായാണ് ഞാൻ കാണുന്നത്. ഇത്തരത്തിൽ ‘കൊത്തിവലിക്കാൻ കഴിയുന്ന‘ ഇരകളെ പ്രക്ഷോപ പിന്തുണ നൽകുന്ന സംസ്‌ഥാനങ്ങളിൽ കോർത്തിട്ടാൽ അവരതിൽ കൊത്തിവലിച്ച് അടിസ്‌ഥാന പ്രശ്‌നങ്ങളിൽ നിന്ന് മാറിനടന്നോളും. അതറിയുന്ന ഭരണകൂടം, കർഷക പ്രക്ഷോപത്തിന് ശക്‌തമായ പിന്തുണ നൽകുന്ന എല്ലാ സംസ്‌ഥാനത്തും ഇത്തരം തന്ത്രങ്ങൾ ഇറക്കും.
ഒരു ഭരണകൂടത്തെ ഈ രീതിയിൽ ജനങ്ങൾ സംശയിക്കുന്നുവെങ്കിൽ അത് ഒരു ഭരണകൂടത്തിന്റെ അതിദയനീയ പരാജയമാണ്. മാത്രവുമല്ല, ഭരണകൂടങ്ങളെ അവിശ്വാസിക്കുന്ന ‘പൊതു സാമൂഹിക അവസ്‌ഥ’ ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന രീതിയിൽ ഭരണകൂടം നിരന്തരമായി പ്രവർത്തിച്ചാൽ അത് വിപ്ളവത്തിന് വരെ കാരണമാകും.
Most Read: അന്ന് ഞാൻ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും; കഞ്ചാവിന് ശശി തരൂരിന്റെ പിന്തുണ