ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്‌തമാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ വിശദമാക്കി.
നിലവിലെ നിയമപ്രകാരം മുസ്‌ലിംകൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് തടസമില്ല. അനധികൃത കുടിയേറ്റം നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും സർക്കാർ വ്യക്‌തമാക്കി. നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‌ലിംകളുമായി സിഎഎക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഇതിലില്ല. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഹിന്ദുക്കൾക്ക് തുല്യമായുള്ള എല്ലാ അവകാശങ്ങളും അതേപടി തുടരും. സിഎഎ നടപ്പിലാക്കുന്നതിന്റെ പേരിൽ ഒരു ഇന്ത്യൻ പൗരനോടും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല- കേന്ദ്രം വിശദീകരിച്ചു.
ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ, പാകിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്‌ലിംകളെ ഈ രാജ്യങ്ങളിലേക്ക് തിരികെ അയക്കാമെന്ന് മൂന്ന് രാജ്യങ്ങളുമായും ഇന്ത്യക്ക് കരാറില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടിയുമായി സിഎഎയ്‌ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, സിഎഎ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന ഒരു വിഭാഗം മുസ്‌ലിംകളുടെയും വിദ്യാർഥികളുടെയും ആശങ്കകൾക്ക് യാതൊരു അടിസ്‌ഥാനവും ഇല്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
1955ലെ പൗരത്വ നിയമത്തിലേത് പോലെ, നിയമസാധുതയുള്ള രേഖകൾ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികളാണ് സിഎഎ പ്രകാരം അനധികൃത കുടിയേറ്റക്കാരെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികൾ എന്നിവരുള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ചട്ടങ്ങളാണ് സർക്കാർ വിജ്‌ഞാപനം ചെയ്‌തത്.
പട്ടികയില്‍ നിന്നും മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയതാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. 2019 ഡിസംബര്‍ 4നാണ് ‘പൗരത്വ (ഭേദഗതി) ബില്‍ 2019‘ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11ന് രാജ്യസഭയും ബില്‍ പാസാക്കി. ബില്ലിന് 2019 ഡിസംബര്‍ 12ന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതോടെ 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. എന്നാൽ, നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പിലാക്കിയിരുന്നില്ല.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്