മുംബൈ: മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെയും ശിവസേനയുടെയും (ഷിൻഡെ വിഭാഗം) ഒൻപത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മുംബൈയിൽ ആയിരുന്നു വിപുലമായ ചടങ്ങുകൾ.
എക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിസഭാ വികസനം നടന്നിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായിരുന്നു ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ബിജെപിയിൽ നിന്ന് ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുങ്കത്തിവാർ, ഗിരീഷ് മഹാജൻ, സുരേഷ് ഖാദെ, രാധാകൃഷ്‌ണ വിഖേ പാട്ടീൽ, രവീന്ദ്ര ചവാൻ, മംഗൾ പ്രഭാത് ലോധ, വിജയകുമാർ ഘവിത്, അതുൽ സാവേ എന്നിവരും ശിവസേനയിൽ നിന്ന് ദാദാ ഭൂസെ, ഉഭയ് സാമന്ത്, ഗുലാബ് റാവു പാട്ടീൽ, ശംഭുരാജെ ദേശായ്, സാന്ദീപനി ഭുംറെ, സഞ്‌ജയ് റാത്തോഡ് എന്നിവരുമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.
വകുപ്പുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. മന്ത്രിസഭാ വികസനം വൈകിയത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. ഞായറാഴ്‌ചയോടെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടെങ്കിലും അതുണ്ടായില്ല. ഇക്കാര്യത്തിൽ അന്തിമ ചർച്ചക്കായി ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡെൽഹിയിലേക്ക് പോയതും മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെക്ക് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം വിശ്രമിക്കേണ്ടി വന്നതുമാണ് തീരുമാനം നീണ്ടുപോകാൻ കാരണമെന്നാണ് സൂചന.
Most Read: തലസ്‌ഥാന നഗരിയിൽ വീണ്ടും ചലച്ചിത്രോൽസവം; ഐഎഫ്‌എഫ്‌കെ ഡിസംബർ 9 മുതൽ