പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളിൽ ഒന്നായ KL 9 AQ 7901 നമ്പര്‍ കാര്‍ കൃപേഷ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതെന്ന് കണ്ടെത്തി. രണ്ട് വര്‍ഷത്തോളമായി അലിയാര്‍ എന്നയാളാണ് വാഹനം ഉപയോഗിക്കുന്നത്. ആവശ്യാനുസരണം വാടകക്കും നല്‍കും. വിഷു ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ രമേശ് കള്ളിമുള്ളിയത്ത് തന്റെ പക്കൽ നിന്നും കാര്‍ വാടകക്ക് എടുക്കുകയായിരുന്നു എന്ന് അലിയാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഷുവിന് അമ്പലത്തില്‍ പോകണം എന്ന് പറഞ്ഞാണ് രമേശ് കാര്‍ വാടകക്ക് വാങ്ങിയത്. ഉച്ചക്ക് കൊലപാതക വാര്‍ത്ത അറിഞ്ഞ് രമേശിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇന്നലെ രാത്രി തന്നെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. അവരോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ഫോണ്‍ രേഖകള്‍ കൈമാറിയെന്നും അലിയാര്‍ വ്യക്‌തമാക്കി.
KL9 AQ 79 01 എന്ന ഓൾട്ടോ 800 കാർ കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറയുന്നു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്കടുത്താണ് ഇത്. സംശയം തോന്നി രാത്രി 10 മണിയോടെ പോലീസിനെ അറിയിച്ചതായി കടയുടമ രമേശ് കുമാർ പറഞ്ഞു.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളിസംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പോലീസ് പറഞ്ഞിരുന്നു. കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാര്‍ സഞ്‌ജിത്തിന്റേതെന്ന് ഭാര്യയും പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്. സഞ്‌ജിത്ത് കൊല്ലപ്പെടും മുമ്പ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയിരുന്നുവെന്നാണ് ഭാര്യയും പിതാവും പ്രതികരിച്ചത്. കൊലയാളികൾക്ക് കാര്‍ എങ്ങനെ കിട്ടിയെന്ന് അറിയുന്നതിനാണ് ഭാര്യയെ ചോദ്യം ചെയ്‌തത്. മമ്പറത്തെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
Most Read: നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി