കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസെടുത്തതെങ്കില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.
‘രണ്ടുദിവസം മുന്‍പ് മുഖ്യമന്ത്രിയും കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തിരുന്നു, ബിജെപി നേതാക്കള്‍ക്കെതിരെ മാത്രം കേസെടുത്തതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. ആയിരക്കണക്കിന് ആളുകളാണ് സിപിഐഎം ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്തത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കാന്‍ പോലീസ് തയ്യാറാകണം’. എംടി രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കോവിഡ് മാനദണ്ഡ ലംഘനം കണ്ടെത്തിയത്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍ നടത്തരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. ആയിരത്തിലധികം പേരാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത്.
തുടർന്ന്, സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇതിനെതിരെയാണ് എംടി രമേശ് രംഗത്തെത്തിയത്. അതേസമയം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ബീച്ചിലടക്കം നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൂടാതെ പൊതുയോഗങ്ങൾ പാടില്ലെന്നും, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു
Also Read: കോവിഡ് വ്യാപനം; ബിജെപിയുടെ പൊതു പരിപാടികൾ മാറ്റിവച്ചു