ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന തലസ്‌ഥാന നഗരിക്ക് നേരിയ ആശ്വാസം. ഡെൽഹിക്ക് നിലവിൽ ലഭിക്കുന്ന ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇനി മുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ ഡെൽഹിക്ക് പ്രതിദിനം നൽകും. ഇതുവരെ 490 മെട്രിക് ടൺ ഓക്‌സിജനാണ് ഡെൽഹിക്ക് കേന്ദ്രം അനുവദിച്ചിരുന്നത്.
ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായ ഡെൽഹിയിൽ പ്രാണവായു കിട്ടാതെയുള്ള മരണങ്ങൾ ഏറുകയാണ്. ഇന്നും ഡോക്‌ടർ ഉൾപ്പടെ 8 പേരാണ് ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഓക്‌സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണം ഉയർത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രം ഓക്‌സിജൻ വിഹിതത്തിൽ വർധന വരുത്തിയത്.
അതേസമയം തന്നെ ഡെൽഹിയിലെ കേന്ദ്ര സർക്കാരിന്റേത് ഉൾപ്പടെയുള്ള ആശുപത്രികളിൽ നിന്നും ചികിൽസാ വിവരങ്ങൾ അടിയന്തിരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലുള്ള ഓക്‌സിജൻ സ്‌റ്റോക്ക്, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.
Read also : ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം