അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 157ൽ പരാജയം സമ്മതിച്ചു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത.കൊൽക്കത്ത പ്രതീക്ഷിച്ച കളി പുറത്തെടുത്തില്ല. 51 പന്തിൽ മൂന്നു സിക്‌സറും എട്ടു ഫോറുമുൾപ്പെടെ 81 റൺസ് നേടിയ ത്രിപാഠി മാത്രമാണ് കൊൽക്കത്ത നിരയിൽ മികച്ച പ്രകടനം നയിച്ചത്. ത്രിപാഠി ആദ്യ പന്ത് തന്നെ അതിർത്തി കടത്തിയാണ് തന്റെ വമ്പൻ ഷോട്ടുകൾക്കു തുടക്കം കുറിച്ചത്. 11 റൺസുമായി ശുഭ് മാൻ ഗില്ലും, സുനിൽ നരെയ്‌നും പാറ്റ് കമ്മിൻസും 17 റൺസുമായും 12 റൺസുമായി ദിനേഷ് കാർത്തിക്കും മാത്രമാണ് രണ്ടക്കം കടന്നത്. മറ്റാരും കൊൽക്കത്തയെ കാര്യമായി സഹായിച്ചില്ല.
ഷെയ്ൻ വാട്ട്സണും അമ്പാട്ടി റായിഡുവും ആരംഭിച്ച ബാറ്റിങ് മികവിൽ ചെന്നൈയുടെ മികച്ച തുടക്കം വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ കളഞ്ഞുകുളിച്ചാണ് ചെന്നൈ നിരാശപ്പെടുത്തിയത്. ചെന്നൈയുടെ ബാറ്റിങ് നിരയുടെ ശക്‌തിയറിയുന്ന കൊൽക്കത്ത തുടക്കം മുതൽ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയാണ് പടനയിച്ചത്. അത് ഫലം കണ്ടു എന്ന് വേണം പറയാൻ. മുൻനിര ബാറ്റ്സ്‌മാൻമാർ തിളങ്ങിയിരുന്നെങ്കിൽ അനായാസം വിജയം നേടാമായിരുന്ന കളിയാണ് ചെന്നൈ കൈവിട്ടത്.
50 റൺസെടുത്ത ഷെയ്ൻ വാട്ട്സണും 30 റൺസെടുത്ത അമ്പാട്ടി റായിഡുവും ഒഴികെ മറ്റാരെയും ചെന്നൈ നിരയിൽ നിന്ന് തിളങ്ങാൻ കൊൽക്കത്ത അനുവദിച്ചില്ല. ഇന്ന് നല്ല ഫോമിലായിരുന്നു ധോണി ഉൾപ്പടെ മറ്റാർക്കും മികച്ച സ്‌കോർ കണ്ടെത്താനാകാതെ പോയത് വലിയ നിരാശനൽകി. 12 പന്തിൽ 11 റൺസാണ് ധോണിയുടെ സംഭാവന.
രാഹുൽ ത്രിപാഠിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിലാണ് കൊൽക്കത്തക്ക് റൺസ് റേറ്റ് ഉയർത്തി പ്രതിരോധം തീർക്കാൻ കഴിഞ്ഞത്. ഒപ്പം, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയ ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നിവരും കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
കൊൽക്കത്തയുടെ രാഹുൽ ത്രിപാഠിയെ കൂടാതെ, ചെന്നൈയുടെ ഷെയ്ൻ വാട്ട്സണും ഇന്ന് അർധസെഞ്ചുറി നേടി. 40 പന്തിൽ ഒരു സിക്‌സറും ആറു ഫോറുമുൾപ്പെടെ കൃത്യം 50 റൺസുമായാണ് ഇദ്ദേഹം കളം വിട്ടത്. അമ്പാട്ടി റായിഡു 27 പന്തിൽ 30 റൺസുമായും ഡുപ്ലേസി 10 പന്തിൽ 17 റൺസുമായും രവീന്ദ്ര ജഡേജ 8 പന്തിൽ 21 റൺസുമായും ചെന്നൈയുടെ പരാജയ ഭാരം കുറച്ചു.
കൊൽക്കത്തക്ക് വേണ്ടി സുനിൽ നരെയ്‌ൻ, കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ചെന്നൈക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ 3 വിക്കറ്റും കാൺ ശർമ, ഷാർദൂൽ താക്കൂർ, സാം കറൻ എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഇന്നത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്‌ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്‌ഥാനത്തുമായി. കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇന്നത്തേത്. കൊൽക്കത്തക്ക് ഇന്നൊരു പ്രത്യേകതയുണ്ട്; ഐപിഎൽ സീസണിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് കൊൽക്കത്ത ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുന്നത്.
Most Read: രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍